ഗ്രെറ്റ തൻബർഗ്. സ്വീഡനിലെ സ്കൂൾ വിദ്യാർത്ഥിനി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾ ഉറക്കം കെടുത്തിയപ്പോഴാണ‌് ഈ 15 വയസുകാരി പഠിപ്പുമുടക്കാൻ തീരുമാനിച്ചത‌്. വെള്ളിയാഴ‌്ചകളിൽ സ‌്കൂ‌ളിൽ പോകുന്നതിനുപകരം പ്ലക്കാർഡുകളുമായി അവൾ തെരുവിലിറങ്ങി. ലോകമിന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നും ചെയ്യാത്ത സ്വീഡിഷ‌് സർക്കാരിന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു ലക്ഷ്യം.
സ്റ്റോക്ഹോമിൽ സ്വീഡിഷ‌് പാർലമെന്റിനു മുന്നിൽ സ‌്കൂൾ ബാഗും ലഘുലേഖകളുമായി തനിച്ചു നിൽക്കുന്ന പെൺകുട്ടിയെ കളിയാക്കിയവരോ‌ട‌് അവൾ ചോദിച്ചു, ഇല്ലാത്തൊരു ഭാവിക്കു വേണ്ടി ഞാൻ എന്തിനാണ‌് പഠിക്കുന്നത‌് ?