ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചും വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലിനെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ‘രാം കെ നാം’. രാമജന്മഭൂമി പ്രശ്‌നത്തിന്റെ നാള്‍വഴികള്‍, അന്നാട്ടിലെ ആളുകളുടെ സാക്ഷ്യങ്ങളിലൂടെയും പള്ളിയിലേയും അമ്പലത്തിലേയും കര്‍മ്മികളുടെ അനുഭവത്തിലൂടെയും ‘രാം കെ നാം’ അടയാളപ്പെടുത്തുന്നു. ഒരു സ്ഥലത്തിനെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനെയും അതില്‍ ഭാഗമാകുന്ന കര്‍സേവകരുടെ മാനസികാവസ്ഥകളേയും തുറന്നിടുകയാണ് ‘രാം കേ നാം’ എന്ന ഡോക്യുമെന്ററി.

ബാബരി മസ്ജിദ് തകര്‍ത്തതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബിജെപി നേതാവ് എല്‍ കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ പിന്തുടര്‍ന്ന ആനന്ദ്, ഇന്ത്യന്‍ വര്‍ഗീയതയുടെ ഭീകരമുഖങ്ങളെ തുറന്നു കാട്ടി. ഒരു ജനത എങ്ങനെ വര്‍ഗീയവത്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ‘രാം കെ നാം’. ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും മസ്ജിദ് പൊളിക്കുന്നതിനെ ഹിന്ദുസന്യാസിമാര്‍ തന്നെ രൂക്ഷമായി എതിര്‍ക്കുന്നതിനെക്കുറിച്ചുമെല്ലാം ഡോക്യമെന്ററിയില്‍ പറയുന്നു. പക്ഷേ രാജ്യത്തെ കലാപഭൂമിയാക്കാനുളള ശ്രമങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എളുപ്പമായിരുന്നില്ല.

91ല്‍ പൂർത്തിയാക്കിയ ഡോക്യുമെന്ററി വെളിച്ചം കാണാന്‍ 97 വരെ കാത്തിരിക്കേണ്ടി വന്നു. ‘യു’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രാം കെ നാമിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും 1996ല്‍ കോടതി ഉത്തരവനുസരിച്ച് ദൂരദര്‍ശനില്‍ പ്രൈംടൈമില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ പ്രസിദ്ധമായ ഡോക്യുമെന്ററിക്ക് പ്രായപരിധി വെക്കാന്‍ യൂട്യൂബ് തയ്യാറാവുന്നത് സംഘപരിവാറിന്റെ അജന്‍ഡയുടെ ഭാഗമായിട്ടാണ് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന തരത്തില്‍ ചിത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് തീവ്രഹിന്ദുത്വവാദികളുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്ന് ആനന്ദ് പട്വര്‍ധന്‍ പ്രതികരിച്ചു. സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ മോശമാണ് യൂട്യൂബിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണത്തിനെതിരെ യൂട്യൂബിനും ഗൂഗിളിനും കത്തെഴുതാന്‍ ആനന്ദ് പട്വര്‍ധന്‍ തന്നെ രംഗത്തെത്തിയി

ബാബറി മസ്ജിദ് തകര്‍ത്തിട്ട് 26 വര്‍ഷം പൂര്‍ത്തിയായ ഈ സമയത്ത് ഏറെ ചര്‍ച്ചയാവേണ്ട ഡോക്യുമെന്ററിയാണ് രാം കെ നാം. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള അയോധ്യയുടേയും ഇന്ത്യയുടേയും രാഷ്ട്രീയ സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി എങ്ങനെ സംഘപരിവാര്‍ പിടിമുറുക്കുന്നു എന്നുമാണ് ഡോക്യുമെന്ററി പറയുന്നത്. ആരൊക്കെയാണ് ഈ ഹിന്ദുത്വ ഫാഷിസത്തിന്റെ വരവിനെ ചെറുക്കാന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രമിച്ചത് എന്നും ഇതില്‍ വ്യക്തമാക്കുന്നു.

അയോധ്യയിലെ മുഖ്യ പൂജാരി മഹന്ത് ലാല്‍ദാസ്, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തുറന്നുകാട്ടുന്നുണ്ട്. സംഘപപരിവാറിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ഇതില്‍ ആനന്ദ് പട്വര്‍ദ്ധനുമായി മഹന്ത് ലാല്‍ സംസാരിക്കുന്നു. രാമജന്മഭൂമി പ്രശ്നം ഉയര്‍ത്തിയും അയോദ്ധ്യയില്‍ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപപ്പെട്ടും 1990ല്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര രാജ്യത്തുടനീളം വര്‍ഗീയ വിഷം പടര്‍ത്തുകയും കലാപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മധ്യവര്‍ഗത്തെ എങ്ങനെയാണ് അയോധ്യ രാമജന്മഭൂമി വിവാദം സ്വാധീനിച്ചതെന്ന് ആനന്ദ് പട്വര്‍ദ്ധന്റെ ചിത്രം പറയുന്നു. സംഘപരിവാര്‍ സംഘടനകള്‍ ബാബറി മസ്ജിദ് ധ്വംസനത്തിലേയ്ക്ക് എങ്ങനെയൊക്കെ കരുനീക്കിയെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. അതിനാൽ ഡോക്യുമെന്ററിയുടെ പ്രദര്‍ശനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ തടസപ്പെടുത്തി.

‘രാം കെ നാം’ കാണുമ്പോള്‍ അന്ന് നടന്നതിന്റെ ചില ആവര്‍ത്തനങ്ങള്‍ ഇന്നും സമൂഹത്തില്‍ ഉണ്ടെന്ന് തോന്നിയാല്‍ അതിനെ യാദൃച്ഛികം എന്ന് പറഞ്ഞ് തളളിതളളിക്കളയാൻ കഴിയില്ല. സമാധാനപൂര്‍ണ്ണമായ ഒരു വ്യവസ്ഥിതിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി മതത്തെ മുന്‍നിര്‍ത്തി വെല്ലുവിളിക്കുന്നത് മുതല്‍, മുന്‍ പൊലീസ് ഡയറക്ടർ ജനറൽ വിശ്വഹിന്ദു പരിഷത്തിന്റെ വൈസ് പ്രസിഡന്റ് എസ് ഇ ദീക്ഷിത് പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് കര്‍സേവകരെ അഭിസംബോധന ചെയ്യുന്ന വിശദാംശങ്ങളില്‍ പോലും അമ്പരിപ്പിക്കുന്ന സാദൃശ്യങ്ങളുണ്ട്.