ട്ടവിളക്കിൽ തിരിതെളിഞ്ഞു. എല്ലാ ആസ്വാദക നയനങ്ങളും ഇമവെട്ടാതെ അരങ്ങിലേക്ക്. ‘കച-ദേവയാനി’ കഥകളിയാണ്. ദേവയാനി ഇതാ ലാസ്യ ഭാവത്തിൽ. “രാമണീയ ഗുണകര..!” തന്റെ ആനന്ദ സാഗരത്തില്‍ സൂര്യനായി ഉദിച്ചു നില്‍ക്കുന്ന അങ്ങയോടൊപ്പം കാമലീലകളില്‍ ഏര്‍പ്പെട്ട്, മോദത്തോടു കൂടി വസിക്കുവാനുള്ള തന്റെ ആഗ്രഹം കചനെ അറിയിക്കുകയാണ് ദേവയാനി ഈ പദത്തിലൂടെ. “രാമണീയ ഗുണകര!”, “സുന്ദര കളേബര!” തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾ അരങ്ങത്ത് ദേവയാനി വേഷം കെട്ടിയത് മാര്‍ഗി വിജയകുമാറോ കോട്ടയ്ക്കല്‍ സി എം ഉണ്ണിക്കൃഷ്ണനോ ആണെന്ന് നിനയ്ക്കരുത്. ദേവയാനി വേഷത്തിൽ ഒരു സ്ത്രീ ആട്ടക്കാരി. കഥകളി അരങ്ങത്തു സ്ത്രീ-പുരുഷ വേഷങ്ങളിൽ ആടിത്തിമിർക്കുന്ന ചവറ പാറുക്കുട്ടിയായിരുന്നു അവർ.

മറ്റൊരിക്കൽ പാറുക്കുട്ടി അമ്മ ആട്ടവിളക്കിനു മുന്നിൽ ശകുന്തളയായി മാറി. സ്ത്രീ ആയതിനാൽ ഒരുപാട് അവസരങ്ങൾ പാറുക്കുട്ടിക്കു നഷ്ടപ്പെട്ടിട്ടുണ്ട്. ആരോടും പരാതിപ്പെടാനോ പരിഭവം പറയാനോ പോയിട്ടില്ല. ‘പതറാതെ അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറവും തനിക്ക്‌ അരങ്ങത്തു ആടാൻ കഴിയുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടു മാത്രം.’ പാറുക്കുട്ടിയമ്മ വ്യക്തമാക്കുന്നു.

പാറുക്കുട്ടിയമ്മക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയാണ്. ഏറ്റവും കൂടുതൽ വേദികളിൽ ദേവയാനിയായി പ്രശംസ ലഭിച്ചതിനാലാണോ എന്ന് ചോദിച്ചപ്പോൾ അതുവരെ തിളങ്ങി നിന്നിരുന്ന അവരുടെ കണ്ണുകളിൽ നനവ് പടർന്നു. അത് അറിയാതിരിക്കാനായി മുണ്ടിന്റെ തലപ്പുകൊണ്ട് അവർ കണ്ണ് തുടച്ചു. ‘എന്റെ സ്വകാര്യ ജീവിതത്തിലെ സ്വഭാവങ്ങളും വികാസങ്ങളുമായി ദേവയാനി എന്ന കഥാപാത്രത്തിന് ഏറെ സാമ്യമുണ്ട്.’ ഇത്രയും പറഞ്ഞു അവർ കുറച്ചു നേരം നിശബ്ദയായി. അസുര ഗുരുവായ ശുക്രനും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച കചനും കചനോട് പ്രണയം തോന്നുന്ന ദേവയാനിയും കചനെ വധിക്കാനെത്തുന്ന സുകേതുവുമെല്ലാം ഓർമയുടെ അരങ്ങിൽ ചിട്ടനിഷ്ട കുറഞ്ഞ വേഷങ്ങളായി ആടുന്നുണ്ടാകാം.

‘പൊതുവേ പുരുഷാധിപത്യമുള്ള കഥകളി രംഗത്ത് സ്ത്രീകൾ കടന്നുവരാൻ അറച്ചുനിന്ന കാലഘട്ടത്തിൽ കടന്നുവന്ന കലാകാരി എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്.’ മൗനം ഭഞ്ജിച്ച് പാറുക്കുട്ടി അമ്മ പറഞ്ഞു. ‘തുടക്ക കാലങ്ങളിലും എന്തിന് ഇപ്പോൾ പോലും സ്ത്രീ എന്നതിനാൽ വളരെ വേദനിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.’ ഇത് പറയുമ്പോഴും നവരസങ്ങൾ മിന്നിമറയുന്ന മുഖത്തു വിരിഞ്ഞത് നിറഞ്ഞ പുഞ്ചിരി മാത്രം. പ്രായാധിക്യത്തിന്റെ ലാഞ്ഛന അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല. അക്കാലത്തെ വരേണ്യരുടെ കളിയരങ്ങിൽ, നിസ്തുല വേഷങ്ങളാടി ആസ്വാദക മനം കവർന്ന പാറുക്കുട്ടിയമ്മയ്ക്ക് ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും കഥയാണ് ചൊല്ലിയാടാനുള്ളത്.

കേരളത്തിലെ ഒട്ടുമിക്ക കഥകളി നായകർക്കൊപ്പവും തനിക്കു അരങ്ങത്തു ആടാൻ ഉള്ള അവസരം കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ മുഖത്തു വിരിഞ്ഞ ആഹ്ലാദത്തിന് നൂറു നിറവ്. ഗുരു ചെങ്ങന്നൂർ രാമൻ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, മടവൂർ വാസുദേവൻ നായർ, ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ അവരിൽ ചിലർ മാത്രം.

കൊല്ലം ചവറയിൽ സ്വർണ്ണപണിക്കാരനായ എൻ ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളാണ് പാറുക്കുട്ടി. ചെറുപ്പത്തിൽ നൃത്തത്തോടായിരുന്നു താല്പര്യം. സഹപാഠിയും കളിക്കൂട്ടുകാരിയുമായിരുന്ന ലീലാമണിയുടെ വീട്ടിലെ നിത്യസന്ദർശകയായിരുന്നു പാറുക്കുട്ടി. ലീലാമണിയുടെ അമ്മ നൃത്താധ്യാപികയായിരുന്നു. അങ്ങനെ അവരുടെ കീഴിൽ നൃത്തം പഠിച്ചു തുടങ്ങി. വഴിയിലൂടെ പോലും മുദ്രകളും ചുവടുകളുമൊക്കെയായി ആടിക്കളിച്ചു പോകുമ്പോൾ അയൽക്കാരെല്ലാം ‘ആട്ടക്കാരി’ എന്നു വിളിക്കാൻ തുടങ്ങി.

പതിനാറാം വയസിൽ പാറുക്കുട്ടി കഥകളി പഠനം ആരംഭിച്ചു. മുതുപിലാക്കാട് ഗോപാലപണിക്കർ ആശാന്റെ കീഴിലായിരുന്നു കഥകളിയുടെ ചിട്ടകൾ സ്വായത്തമാക്കിയത്. അരങ്ങേറ്റം കുറിച്ചത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ആട്ടവിളക്കിനു മുന്നിൽ. പൂതനാമോക്ഷം ആട്ടക്കഥയിലെ പൂതന ആയിരുന്നു ആദ്യകാലങ്ങളിലെ ഇഷ്ട വേഷം. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീ വേഷങ്ങളും ചെയ്തു. പിന്നീട് പോരുവഴി ഗോപാലപിള്ളയാശാനിൽ നിന്ന്‌ കൂടുതൽ വേഷങ്ങൾ പരിശീലിച്ചു.

ഒരിക്കൽ കൊല്ലം ഉണ്ണിച്ചക്കം വീട് വക അമ്പലത്തിൽ കഥകളി നടക്കുമ്പോൾ അക്കാലത്തെ പ്രശസ്ത സ്ത്രീവേഷ കലാകാരനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണുവാനിടയായി. അദ്ദേഹം നടത്തി വന്നിരുന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിലേക്ക് തുടർ പഠനത്തിനായി ക്ഷണം ലഭിച്ചു. പാറുക്കുട്ടിയമ്മയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു. മാങ്കുളത്തോടൊപ്പം പാറുക്കുട്ടി വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി. ഡൽഹി, ചെന്നൈ തുടങ്ങിയ വിവിധ വേദികളിലെ അരങ്ങനുഭവങ്ങൾ അവരുടെ അഭിനയത്തിന് പ്രത്യേക മിഴിവേകി.

ആദ്യകാലങ്ങളിൽ കഥകളിയിലെ സ്ത്രീസാന്നിധ്യമായാണ് പാറുക്കുട്ടി അരങ്ങുകളിൽ നിറഞ്ഞു നിന്നത്. എന്നാൽ പിന്നീട് അവർ പുരുഷ വേഷങ്ങൾ കെട്ടി ആടുന്നതിനും സമർത്ഥയായി. പുരുഷ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ നിപുണത അവർക്കു ഒട്ടേറെ ആരാധകരെ നേ ടിക്കൊടുത്തു. കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും പാറുക്കുട്ടിയുടെ കൈയിൽ ഭദ്രമാണെന്ന് വിദഗ്ദർ വിലയിരുത്തിയിട്ടുണ്ട്. എങ്കിലും പ്രശസ്തമായിട്ടുള്ളത് സ്ത്രീവേഷങ്ങൾ തന്നെ. ദേവയാനി, ദമയന്തി, ശകുന്തള , പൂതന, ലളിത, ഉർവ്വശി, കിർമ്മീരവധം ലളിത, മലയത്തി, സതി, കുന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, പ്രഹ്ലാദൻ, രുക്മിണീ സ്വയംവരത്തിലെ ശ്രീകൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയവയെല്ലാം പാറുക്കുട്ടിയുടെ അഭിനയത്തിലൂടെ ആസ്വാദക മനം കവർന്ന കഥാപാത്രങ്ങളാണ്.

‘ആദ്യകാലങ്ങളിൽ സിനിമയിലേക്ക്‌ അവസരം ലഭിച്ചിരുന്നു. അവയെല്ലാം ഞാൻ വേണ്ടെന്നു വെച്ചു.’- പാറുക്കുട്ടി പറഞ്ഞു. എന്നാൽ നവരസങ്ങളാൽ അത്ഭുതം വിരിയിക്കുന്ന പാറുക്കുട്ടിയമ്മ ഏതാനും ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടവിളക്കിനു മുന്നിൽ നിന്നും കഥാപാത്രമായി മാറി സ്വയം മറന്നു അഭിനയിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ഇല്ല എന്ന്‌ അവർ സാക്ഷ്യപ്പെടുത്തി.

ആട്ടത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം’ എന്നൊരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. അരങ്ങിലെ ആട്ടക്കാരിയായി ജീവിതം സമർപ്പിച്ച പാറുക്കുട്ടി അമ്മക്കു നിരവധി ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്, എം കെ കെ നായർ സ്മാരക അവാർഡ് (1999), ഹൈദരലി സ്മാരക കഥകളി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി “ഗുരുപൂജ” പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്, കുറിച്ചി കുഞ്ഞൻ പണിക്കർ അവാർഡ്, ഗുരു ചെങ്ങന്നൂർ രാമൻ പിള്ള അവാർഡ് എന്നിവ ചിലതു മാത്രം.